ഇറാന്‍ ദീര്‍ഘദൂര മിസൈല്‍ പരീക്ഷിച്ചു

ഇസ്രായേലിനെയും ഗള്‍ഫിലെ അമേരിക്കന്‍ താവളങ്ങളെയും ആക്രമിക്കാന്‍ ശേഷിയുള്ള ദീര്‍ഘദൂര മിസൈല്‍ ഇറാന്‍ പരീക്ഷിച്ചു. 2000 കിലോമീറ്റര്‍ ആക്രമണപരിധിയുള്ള 'ഷഹാബ്-3' മിസൈല്‍ പരീക്ഷിച്ച കാര്യം ഇറാന്റെ ഔദ്യോഗിക ടെലിവിഷനാണ് റിപ്പോര്‍ട്ട് ചെയ്തത്.ഇറാനില്‍ ഹൃസ്വദൂര, മധ്യദൂര മിസൈലുകള്‍ സൈന്യം പരീക്ഷിച്ചത് കഴിഞ്ഞ ദിവസമാണ്. അതിന് തുടര്‍ച്ചയായാണ് പുതിയ പരീക്ഷണം. രാജ്യത്തെ വിവാദ ആണവപദ്ധതി സംബന്ധിച്ച് വന്‍ശക്തിരാഷ്ട്രങ്ങളുമായി ചര്‍ച്ച തുടങ്ങാന്‍ നാലുദിവം മാത്രം ബാക്കി നില്‍ക്കെയാണ് പുതിയ മിസൈല്‍ പരീക്ഷിച്ചത്. ആണവ സമ്പുഷ്ടീകരണ പദ്ധതികള്‍ നിര്‍ത്തിവെയ്ക്കാനുള്ള ഐക്യരാഷ്ട്രസഭയുടെ നിര്‍ദ്ദേശം അവഗണിച്ച്, യുറേയനിയം സമ്പൂഷ്ടീകരത്തിന് രണ്ടാമതൊരു പ്ലാന്റുകൂടി തങ്ങള്‍ നിര്‍മിക്കുകയാണെന്ന് ഇറാന്‍ കഴിഞ്ഞയാഴ്ച വെളിപ്പെടുത്തിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് യു.എന്‍.രക്ഷാസമിതിയിലെ അഞ്ച് അംഗങ്ങളും ജര്‍മനിയും ഉള്‍പ്പെട്ട ഗ്രൂപ്പ് ഇറാനുമായി ചര്‍ച്ചയ്‌ക്കൊരുങ്ങുന്നത്. 'വിശുദ്ധ പ്രതിരോധവാരം' എന്ന പേരില്‍ ഇറാന്‍ നടത്തുന്ന സൈനികാഭ്യാസത്തിന്റെ ഭാഗമായാണ് ഷഹാബ്-3 മിസൈല്‍ പരീക്ഷണം. മധ്യദൂര മിസൈലുകളായ ഷഹാബ്-1, ഷഹാബ്-2 മിസൈലുകള്‍ ഞായറാഴ്ച ഇറാന്‍ പരീക്ഷിച്ചിരുന്നു. ഇവയ്ക്ക് യഥാക്രമം 300 കി.മീ., 700 കി. മീ. എന്നിങ്ങനെയാണ് ആക്രമണപരിധി. ടോന്‍ഡര്‍-69, ഫാത്തെ-110 എന്നീ ഹൃസ്വദൂര മിസൈലുകളും ഞായറാഴ്ച പരീക്ഷിച്ചിരുന്നു. ഇവയ്ക്ക് 170 കി.മീ. വരെയാണ് ആക്രമണപരിധി.ഇതില്‍ ദീര്‍ഘദൂര മിസൈലായ ഷഹാബ്-3 യുടെ പരീക്ഷണം പാശ്ചാത്യരാജ്യങ്ങള്‍ക്ക് തലവേദനയാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇസ്രായേലിനെ ആക്രമിക്കാന്‍ മാത്രമല്ല, ഗള്‍ഫിലെ അമേരിക്കന്‍ താവളങ്ങള്‍ക്കും യൂറോപ്പിന്റെ ചില ഭാഗങ്ങള്‍ക്കും ആ മിസൈല്‍ ഭീഷണിയാണ്

0 comments:

Post a Comment