പിണറായി ഉപജാപകരുടെ പിടിയില്‍: സെബാസ്റ്റ്യന്‍ പോള്‍

സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ഉപജാപക സംഘത്തിന്റെ പിടിയിലാണെന്ന് മുന്‍ എം.പിയും മാധ്യമപ്രവര്‍ത്തകനും ഇടതുപക്ഷ സഹയാത്രികനുമായ സെബാസ്റ്റ്യന്‍ പോള്‍ ആരോപിച്ചു. മാതൃഭൂമിയില്‍ എഴുതിയ തന്റെ ലേഖനത്തെ വിമര്‍ശനവിധേയമാക്കിയതിന് പിന്നിലും ഇതേ ഉപജാപക സംഘം തന്നെയാണെന്നും അദ്ദേഹം പറഞ്ഞു.
പിണറായിയേയും മറ്റ് പാര്‍ട്ടി നേതാക്കളേയും തെറ്റിദ്ധരിപ്പിക്കുന്നതും ഈ ഉപജാപക സംഘമാണ്. കാര്യങ്ങള്‍ നേരിട്ട് മനസ്സിലാക്കാതെ പ്രതികരിക്കുന്നവരാണ് പാര്‍ട്ടിയില്‍ പലരും. പൊതുസമൂഹത്തെ പാര്‍ട്ടിയോട് ബന്ധിപ്പിക്കാന്‍ കഴിയുന്ന കണ്ണികളെ ഒന്നൊന്നായി പാര്‍ട്ടി മുറിച്ചുമാറ്റുകയാണ്. അടിയന്തരാവസ്ഥയ്ക്ക് മുമ്പ് ഇന്ദിരാ ഗാന്ധി മാധ്യമങ്ങളുടെ നേരെ ആഞ്ഞടിച്ച അതേ ശൈലിയാണ് പിണറായി വിജയനും കൂട്ടരും ആവര്‍ത്തിക്കുന്നത്. ഉപജാപകവൃന്ദത്തിലുള്ളവര്‍ പറയുന്ന അസത്യങ്ങളാണ് പിണറായി വിശ്വസിക്കുന്നത്. പിണറായിക്ക് വേണ്ടി ചാവേറാകാന്‍ തന്നെ കിട്ടില്ല. പൊതുസമൂഹത്തോട് ബാധ്യതയുള്ള പൊതുപ്രവര്‍ത്തകനാണ് താന്‍. സി.പി.എം കുറച്ചുകൂടി സഹിഷ്ണുതയോടെ പ്രതികരിക്കണം. തൃശൂരില്‍ ഒരു പൊതുപരിപാടിയില്‍ വെച്ച് പിണറായി വിജയന്‍ തന്നെ വിമര്‍ശിച്ചത് ഏറെ വേദനിപ്പിച്ചു. താന്‍ പറഞ്ഞ കാര്യത്തില്‍ അഭിപ്രായവ്യത്യാസമുണ്ടെങ്കില്‍ അത് തന്നോട് നേരിട്ട് ചോദിക്കാമായിരുന്നു.മാതൃഭൂമിയില്‍ 'കല്ലേറുകള്‍ക്കിടയിലെ മാധ്യമ ധര്‍മ്മം' എന്ന വിഷയത്തെക്കുറിച്ച് നടത്തിയ സംവാദപരമ്പരയില്‍ 'സത്യാന്വേഷണം തുടരട്ടെ' എന്ന ശീര്‍ഷകത്തില്‍ സെബാസ്റ്റ്യന്‍ പോള്‍ എഴുതിയ ലേഖനമാണ് സി.പി.എമ്മിനെ പ്രകോപിപ്പിച്ചത്. ഇതിനെതിരായി പാര്‍ട്ടി പത്രത്തില്‍ പ്രഭാ വര്‍മ്മ എഴുതിയ ലേഖനത്തിലാണ് സെബാസ്റ്റ്യന്‍ പോളിനെ വിമര്‍ശിച്ചത്. എസ്.എന്‍.സി ലാവലിന്‍ കേസുമായി ബന്ധപ്പെട്ട് മാധ്യമങ്ങള്‍ നടത്തുന്ന അധിക്ഷേപങ്ങളെ പ്രതിരോധിക്കാന്‍ പാര്‍ട്ടി നടത്തുന്ന ശ്രമങ്ങളെ മാധ്യമസ്വാതന്ത്ര്യത്തിലുള്ള കൈയേറ്റമായും കള്ളക്കഥകള്‍ പ്രചരിപ്പിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുമുള്ള മാധ്യമങ്ങളുടെ നീക്കത്തെ മാധ്യമസ്വാതന്ത്ര്യമായും സെബാസ്റ്റ്യന്‍ പോള്‍ ചിത്രീകരിക്കുകയാണെന്നാണ് പാര്‍ട്ടി മുഖപത്രം കുറ്റപ്പെടുത്തിയത്.


0 comments:

Post a Comment