കേരളത്തില്‍ തീവ്രവാദികള്‍ പിടിമുറുക്കിയെന്ന് ഐ.ബി.

വര്‍ഗീയസ്വഭാവമുള്ള തീവ്രവാദി സംഘടനകള്‍ കേരളത്തില്‍ പിടിമുറുക്കിയതായും അതുമൂലം സംസ്ഥാനത്ത് സ്‌ഫോടനാത്മക സാഹചര്യമാണ് നിലവിലുള്ളതെന്നും കേന്ദ്രരഹസ്യാന്വേഷണ ബ്യൂറോ(ഐ.ബി)യുടെ റിപ്പോര്‍ട്ട്. കേരളത്തിലെ സവിശേഷസാഹചര്യവും തീവ്രവാദികള്‍ക്ക് കിട്ടുന്ന രാഷ്ട്രീയസംരക്ഷണവുംമൂലം ഇവരെ നേരിടുക ബുദ്ധിമുട്ടാണെന്നും രഹസ്യാന്വേഷണ ബ്യൂറോ തയ്യാറാക്കിയ രഹസ്യറിപ്പോര്‍ട്ടില്‍ മുന്നറിയിപ്പ് നല്‍കുന്നു. രാജ്യത്തെ പ്രധാനനഗരങ്ങളില്‍ തീവ്രവാദി ആക്രമണത്തിന് സാധ്യത വളരെ കൂടുതലാണെന്നും റിപ്പോര്‍ട്ടിലുണ്ട്. ഹെലികോപ്ടര്‍ വഴിയുള്ള ആക്രമണവും ഉണ്ടായേക്കാമെന്നും ഐ.ബി. മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.രാജ്യത്തെ സുരക്ഷാസാഹചര്യത്തെക്കുറിച്ച് രണ്ടാഴ്ച മുമ്പ് ഐ.ബി. തയ്യാറാക്കിയ റിപ്പോര്‍ട്ടിലാണ് ഈ വിവരങ്ങളുള്ളത്. സര്‍ക്കാറിന്റെ ഉന്നതനേതൃത്വത്തിന് ഈ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്. ഒരാഴ്ചമുമ്പ് രാജ്യത്തെ രാഷ്ട്രീയനേതൃത്വത്തിലെ ഉന്നതരെ ഐ.ബി.യുടെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ കണ്ട് കാര്യങ്ങള്‍ വിശദീകരിച്ചിരുന്നു. റിപ്പോര്‍ട്ടില്‍ കേരളത്തെക്കുറിച്ച് 'ഗുരുതരം ' എന്ന വാക്കാണ് ഉപയോഗിച്ചിട്ടുള്ളത്.വളരെക്കാലമായി തീവ്രവാദികള്‍ക്ക് കേരളം ഫലപുഷ്ടിയുള്ള പ്രദേശമായി മാറിയിട്ടുണ്ട്. ഇപ്പോള്‍ കാര്യങ്ങള്‍ നിയന്ത്രണാതീതമായിക്കഴിഞ്ഞു-റിപ്പോര്‍ട്ടില്‍ പറയുന്നു. യുവാക്കളെ തീവ്രവാദസംഘടനകളിലേക്ക് ആശയപരമായി സ്വാധീനിക്കാന്‍ കഴിയുന്ന സാഹചര്യമാണ് കേരളത്തില്‍ നിലവിലുള്ളത്. തീവ്രവാദി ബന്ധമുള്ള ചില ഉന്നതര്‍ സംസ്ഥാനത്തുണ്ടെന്ന് ഐ.ബി. പറഞ്ഞു.ഗള്‍ഫ് മേഖലയുമായി കേരളത്തിനുള്ള പരമ്പരാഗത ബന്ധം മറയാക്കിയാണ് കേരളത്തില്‍ പാകിസ്താന്‍ ചാരസംഘടനയായ ഐ.എസ്.ഐ. തങ്ങളുടെ രഹസ്യ സെല്ലുകള്‍ രൂപവത്കരിച്ചിരിക്കുന്നത്. ആശയപ്രചാരണം വഴി വിവിധ പേരുകളിലുള്ള മതതീവ്രവാദി സംഘടനകളിലേക്ക് റിക്രൂട്ട് ചെയ്യുന്നവരെ കേരളത്തില്‍നിന്ന് ദുബായിലേക്ക് അയയ്ക്കുകയാണ് പതിവ്. ദുബായില്‍നിന്ന് ഐ.എസ്.ഐ. സ്‌പോണ്‍സര്‍ ചെയ്യുന്ന വിവിധ പരിശീലന കേന്ദ്രങ്ങളില്‍ എത്തുന്നവരെ മസ്തിഷ്‌ക പ്രക്ഷാളനത്തിന് വിധേയരാക്കുന്നു. തീവ്രവാദ പ്രവര്‍ത്തനത്തിന് മാനസികമായി സജ്ജരാകുന്ന ഇവരെ നേപ്പാള്‍, ബംഗ്ലാദേശ്, കശ്മീര്‍ അതിര്‍ത്തികള്‍ വഴി ഇന്ത്യയിലേക്ക് അയയ്ക്കുകയാണ് പതിവ്. കേരളത്തില്‍ ഈ പ്രവര്‍ത്തനങ്ങള്‍ക്ക് സഹായം നല്‍കുന്നത് നിരോധിത സംഘടനയായ 'സിമി'യാണെന്നും ഐ.ബി.റിപ്പോര്‍ട്ട് പറയുന്നു. കശ്മീരില്‍ കൊല്ലപ്പെട്ട മലയാളി യുവാക്കളെക്കുറിച്ചുള്ള അന്വേഷണത്തിനൊടുവിലാണ് ഈ സുപ്രധാനവിവരങ്ങള്‍ ലഭിച്ചതെന്നും ഐ.ബി. സൂചിപ്പിക്കുന്നു.കേരളതീരത്ത് കണ്ടെയ്‌നര്‍ വഴി വന്‍തോതില്‍ ആയുധങ്ങള്‍ എത്തിക്കുന്നുണ്ടെന്നും ഐ.ബി. പറയുന്നു. രാജ്യത്തെ തീവ്രവാദിശൃംഖലകളും പൂര്‍വാധികം ശക്തമാണ്. നിര്‍ജീവമായിരുന്ന ഖാലിസ്ഥാന്‍ തീവ്രവാദ പ്രസ്ഥാനങ്ങളെ പുനരുജ്ജീവിപ്പിക്കാനും ജിഹാദി സംഘടനകളെ സഹകരിപ്പിക്കാനും ഐ.എസ്.ഐ. ശ്രമം തുടങ്ങിയിട്ടുണ്ട്. ബബ്ബര്‍ഖല്‍സ, ഖാലിസ്ഥാന്‍ കമാന്‍ഡോഫോഴ്‌സ് തുടങ്ങിയ തീവ്രവാദി സംഘടനകള്‍ പഞ്ചാബില്‍ സജീവമാകാന്‍ ശ്രമിക്കുന്നുണ്ട്. പരംജിത്ത്‌സിങ് പഞ്ച്‌വാറിനെപ്പോലുള്ള ഖാലിസ്ഥാന്‍ തീവ്രവാദികള്‍ ഇപ്പോഴും ഐ.എസ്.ഐ.യുടെ സംരക്ഷണയില്‍ പാകിസ്താനില്‍ ഉണ്ടെന്നാണ് കരുതപ്പെടുന്നത്.

0 comments:

Post a Comment